കർഷകർക്ക് കൈത്താങ്ങായി കാളിയൻ ചന്ത | Kaliyan chantha

IMG 20230707 WA0007 1024x764
IMG 20230707 WA0007

പിന്നിട്ട കാലത്തെ കാർഷിക നന്മകൾ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുകയാണ് കൃഷിവകുപ്പിന്റെ കൊല്ലത്തെ ജില്ലാവിപണിയായ കാളിയൻ ചന്ത. കാർഷിക ഗ്രാമമായ പാവുമ്പ(കരുനാഗപ്പള്ളി)യിലുള്ള ഈ പരമ്പരാഗത ചന്തയിലെത്തുന്നതില്‍ നല്ല പങ്കും പൂര്‍ണമായും  ജൈവോൽപന്നങ്ങള്‍. കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണിവിലയുടെ ഇരട്ടിയിലധികം ലഭിക്കുന്നുവെന്നതും, ഉല്‍പന്നങ്ങൾ എത്ര കുറഞ്ഞ അളവിലും വിൽപനയ്ക്ക് എത്തിക്കാമെന്നതും സവിശേഷതയാണ്.  

കാളിയൻ ചന്ത എന്ന പേരിൽ പണ്ടു കാലത്ത് അന്തിച്ചന്തയുണ്ടായിരുന്ന അതേ സ്ഥലത്താണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2012ൽ ഈ ലേലച്ചന്ത ആരംഭിച്ചത്. എഡിഎ(അസി.ഡയറക്ടർ ഓഫ് അഗ്രികൾച്ചർ- മാർക്കറ്റിങ്)യ്‌ക്ക് കീഴിൽ തഴവ, തൊടിയൂര്, ശൂരനാട് നോർത്ത് കൃഷിഭവനുകളുടെ സംയുക്ത സഹകരണത്തിലാണ് ചന്തയുടെ പ്രവർത്തനം. കോവിഡ് കാലത്തും (നിയന്ത്രണങ്ങളോടെ) ചന്ത പ്രവർത്തിച്ചു. ഹർത്താലുകളും പണിമുടക്കുകളും പ്രവർത്തനത്തെ ബാധിക്കാറില്ല.
ബി. സുനി(പ്രസിഡന്റ്), ജി. സുകുമാരൻ നായർ(സെക്രട്ടറി), ആര്‍. രമേശൻ പിള്ള(ട്രഷറർ), കെ.സദാശിവൻ(കൺവീനർ) എന്നിവരാണ് വിപണി ഭാരവാഹികൾ. 6 പ്രാദേശിക ക്ലസ്റ്ററുകളിലായി(തഴവ- പോപ്പുലർ, ഹരിത, സൗഭാഗ്യ, ശൂരനാട് നോർത്ത്- പാറക്കടവ്, തൊടിയൂര്, കല്ലേലി ഭാഗം) അഞ്ഞൂറിലേറെ റജിസ്റ്റേർഡ് കർഷകരുണ്ട്. ക്ലസ്റ്ററുകളുടെ കൺവീനർമാരാണ് വിപണി ഭാരവാഹികളാകുന്നത്.
പഴങ്ങളും പച്ചക്കറികളും
പാവൽ, പടവലം പയറ്, വഴുതന, കോവല്, മത്തൻ, കുമ്പളം തുടങ്ങി പച്ചക്കറികൾ പലയിനം. ഏത്തൻ പൂവൻ, ഞാലിപ്പൂവൻ, കദളി, മൊന്തൻ, പടച്ചി, ചാരക്കാളി തുടങ്ങിയ വാഴയിനങ്ങളുടെ കുലകളും ധാരാളമായി എത്തുന്നു. ചക്ക, ചേമ്പിൻതട, മുള്ളാത്ത, കൂൺ, പാലക്ക്, ചീര, പാഷൻഫ്രൂട്ട്, റംബുട്ടാൻ എന്നി വയും പച്ചക്കറി വിത്തുകളും ലഭ്യമാണ്.
മറുനാടൻ ഏത്തക്കായ കിലോയ്ക്കു 40 രൂപ വിലയുള്ളപ്പോൾ, കാളിയൻ ചന്തയിൽ നാടൻ/ജൈവ കായ കിലോ 75- 80 രൂപയ്ക്കാണ് ലേലത്തിൽ പോകുന്നതെന്നു തഴവ കൃഷി ഓഫിസര്‍ എന്‍.ടി.സോണിയ പറയുന്നു. ജൈവോൽപന്നങ്ങൾ വാങ്ങാൻ സമീപ ജില്ലകളിൽനിന്നുപോലും കച്ചവടക്കാർ എത്താറുണ്ടെന്ന് സെക്രട്ടറി സുകുമാരൻ നായർ പറയുന്നു. 
വ്യാപാരം ലേലത്തിലൂടെ 
വിപണിവിലയനുസരിച്ച് അടിസ്ഥാന വില(ബേസ് പ്രൈസ്) നിശ്ചയിച്ചാണ് ലേലംവിളി തുടങ്ങുന്നത്. കർഷകർ വിറ്റുവരവിന്റെ 5% വിപണിയുടെ പ്രവർത്തനച്ചെലവിലേക്കു കമ്മീഷനായി നൽകണം. ഇതിൽ 3% വർഷാവസാനം കൃഷിക്കാർക്കു തന്നെ ബോണസായി തിരികെ നൽകും. നാട്ടുചന്ത ഭാരവാഹികൾ ക്കും ജീവനക്കാർക്കുമുള്ള പ്രതിഫലം(ഓണറേറിയം) കൃഷിവകുപ്പ് നൽകും. 
കാർഷികോല്‍പന്നങ്ങളുമായി എത്തുന്ന കർഷകർക്ക് കിലോയ്ക്ക് ഒന്നര രൂപ(25 കി.മീ. വരെ), രണ്ട് രൂപ(25നു മുകളിൽ), രണ്ടര രൂപ(60 കി.മീ.) എന്ന നിരക്കിൽ കൃഷിവകുപ്പ് ഗതാഗതച്ചെലവും നൽകുന്നുണ്ട്.
ഫോണ്‍: 94952 06872

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *