കിലോക്ക് വില നൂറു കടന്നു; കൂടെ കൂട്ടിയാൽ മുതലാവില്ല, പകരക്കാരനെ തേടുന്നു | Tomato price increases over hundred

Agriculture.1.2755370



ഹോട്ടലുകളിലെ സാമ്പാറിൽ മുങ്ങിത്തപ്പിയാലും തക്കാളി കിട്ടാനിടയില്ല. വിലയിൽ സെഞ്ച്വറിയടിച്ച് നിൽക്കുന്ന തക്കാളി കൂടെക്കൂട്ടിയാൽ മുതലാവില്ല എന്നതുതന്നെ കാരണം. കാലാവസ്ഥമാറ്റം വിളവെടുപ്പിനെ ബാധിച്ചെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. അതിശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് തക്കാളിക്ക് വില കയറാൻ കാരണമായതെന്ന് പറയുന്നു. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും തക്കാളി എത്തുന്നത്. കോയമ്പത്തൂരിലെ മൊത്തവ്യാപാര കേന്ദ്രമായ എം.ജി.ആർ മാർക്കറ്റുവഴിയാണ് എറണാകുളം ഭാഗത്തേക്ക് കൂടുതൽ പച്ചക്കറികളും എത്തുന്നത്.


ബീൻസ് വില 250 കടന്നിട്ട് നാളുകളായി. ഹോട്ടലുകളിലെ ചൈനീസ് വിഭവങ്ങളിൽ പേരിന് മാത്രം ബീൻസുണ്ട്. പച്ചമുളക് 160ൽ ഇടിച്ച് നിൽക്കാൻ തുടങ്ങിയിട്ടും നാളുകളായി. ഹൊസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ ബീൻസ് കൂടുതലായി എത്തുന്നത്. ശൈത്യകാല കൃഷിയായി കാന്തല്ലൂരും ബീൻസുണ്ട്.

ക്യാപ്സികം മുതൽ ക്യാരറ്റ് വരെ

വില കൂടി നിൽക്കുന്ന പച്ചക്കറികൾക്ക് പകരക്കാരെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഹോട്ടലുടമകൾ. ബീൻസിന് പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, തക്കാളിക്ക് പകരക്കാരനായുള്ല പരീക്ഷണങ്ങൾ പൊടിപൊടിക്കുകയാണ്. ചുവന്ന ക്യാപ്‌സികം തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയും ക്യാപ്സിക്കത്തിനുമുണ്ട്. ക്യാരറ്റും തക്കാളിക്ക് പകരക്കാരനാണ്. മധുരവും നിറവും നൽകാൻ ക്യാരറ്റിനും കഴിയും.

ക്യാരറ്റ് അരച്ച് ചേർത്താൽ കറികൾക്ക് കൊഴുപ്പും കിട്ടും. എന്നാൽ തക്കാളിയുടെ അതേ രുചി കിട്ടില്ല. പുളിക്ക് വേണ്ടി തക്കാളി ചേർക്കുന്ന വിഭവങ്ങളിൽ കറിപ്പുളി ചേർത്തും പോകുന്നവരുണ്ട്. കറിപ്പുളി ചേർത്ത ശേഷം ചുവന്ന ക്യാപ്സിക്കം ചെറുതായി അരിഞ്ഞ് ചേർത്താൽ തക്കാളിയുടെ ലുക്കും രുചിയും കിട്ടുമെന്ന് പറയുന്നു ചില ഹോട്ടലുടമകൾ. പുളിക്ക് വേണ്ടി തക്കാളി ചേർക്കുന്ന വിഭവങ്ങളിൽ പകരമായി വയ്ക്കാവുന്ന മറ്റൊന്ന് വിനാഗിരിയാണ്. പഴുത്ത കുടംപുളി ചേർത്തും പകരം പരീക്ഷണം നടക്കുന്നുണ്ട്. നിറം ഒഴികെ മറ്റ് രീതിയിൽ തക്കാളിക്ക് പകരമാകാൻ പഴുത്ത കുടംപുളിക്ക് കഴിയും.




Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *