പെട്ടെന്ന് തട്ടികൂട്ടി ഒരു കറി ഉണ്ടാക്കണമെങ്കില്‍ തക്കാളി മുന്‍പന്തിയില്‍ തന്നെ വേണം. വിപണിയിലും വിലക്കയറ്റത്തിന്റെ കാര്യത്തില്‍ തക്കാളി തന്നെയാണ് താരം. സെഞ്ച്വറി അടിച്ചെങ്കിലും തക്കാളി വാങ്ങാതിരിക്കാനാകില്ല. തക്കാളിവില ഉയരുന്നതിന് നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനമായത് മൺസൂണിന്റെ വരവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പല സംസ്ഥാനങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. ഇതിൽ കാര്യമായ വിളനാശം സംഭവിച്ചിട്ടുണ്ട്. കർണാടകയിലും തെലങ്കാനയിലും ഇതാണ് സ്ഥിതി. മഴ പെയ്യുന്നതോടെ മണ്ണിൽ നിന്ന് കിളിർത്ത് പൊങ്ങിയ പ്രായത്തിലുള്ള തക്കാളിച്ചെടികളെല്ലാം നശിക്കും. അതിജീവിക്കുക വളർന്ന്, താങ്ങിന്റെ സഹായത്തോടെ നിൽക്കുന്ന ചെടികൾ മാത്രമായിരിക്കും. ഇതോടെ വിളവ് വലിയ തോതിൽ കുറയുന്നു. തക്കാളിക്ക് മാത്രമല്ല വിലവർദ്ധന സംഭവിച്ചിട്ടുള്ളതെന്ന് കാണാം. ഈ കാലാവസ്ഥയുടെ പ്രത്യേകത എല്ലാ വിളകളെയും ബാധിച്ചിട്ടുണ്ട്.
എല്ലാ വർഷവും ജൂൺ-ജൂലൈ മാസങ്ങളിൽ കുറെ നാളുകൾ തക്കാളിവില ഉയർന്ന നിലയിലെത്താറുണ്ട്. കാലാവസ്ഥ തന്നെയാണ് പ്രശ്നം. മൺസൂൺ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുതുടങ്ങുന്നത് മുതൽക്ക് ഈ വിലവ്യതിയാനം അനുഭവപ്പെട്ടു തുടങ്ങും.
2020 ജൂലൈ മൂന്നാം തിയ്യതിയിലെ ഒരു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നത് തക്കാളിവില കിലോയ്ക്ക് 70 രൂപയായി ഉയർന്നതിനെക്കുറിച്ചാണ്. ഇത് ഡൽഹി എൻസിആർ മേഖലയിലെ വിലയാണ്. വിജയവാഡയിൽ ഇതേ കാലയളവിൽ 55 രൂപയായിരുന്നു തക്കാളി കിലോയ്ക്ക്. അന്നും പ്രശ്നം മൺസൂൺ തന്നെയായിരുന്നു. മഴ കനത്തതോടെ വിളനാശമുണ്ടായി. കേരളത്തിൽ 2020 ജൂലൈ മാസത്തിൽ കിലോയ്ക്ക് 50 രൂപയായി വില ഉയർന്നിരുന്നു.
അതേസമയം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് തക്കാളിയുടെ വിലയിലുണ്ടായ വർദ്ധന കൂടുതലാണെന്ന് കാണാം. ഇതിനു കാരണം ഇത്തവണ പൊതുവെ ഉൽപ്പാദനം കുറവാണ് എന്നതാണ്. കാരണമായി റിപ്പോർട്ടുകൾ പറയുന്നത് തക്കാളി ഉൽപ്പാദിപ്പിക്കുന്ന മേഖലകളിൽ വലിയതോതിൽ ചൂട് കൂടിയതാണ്. ഇനി പ്രതീക്ഷ വെക്കാനുള്ളത് മഴയുടെ പ്രശ്നം ബാധിക്കാത്ത മേഖലകളിൽ നിന്നുള്ള തക്കാളികളിലാണ്. ഇവിടങ്ങളിൽ വിളവെടുപ്പ് തുടങ്ങുന്നതോടെ തക്കാളിവില സാധാരണ നിലയിലാകും.