ഏലം കൃഷിക്ക് വ്യാപക നാശം സംഭവിച്ചതായി കൃഷി വകുപ്പ് നടത്തിയ പഠനം | Cardamom
കനത്ത വേനലിൽ ഹൈറേഞ്ചിൽ ഏലം കൃഷിക്ക് വ്യാപക നാശം സംഭവിച്ചതായി കൃഷി വകുപ്പ് നടത്തിയ പഠനങ്ങൾ വ്യക്തമാക്കി. കാർഷിക മേഖലയിലെ സ്ഥിതിഗതികൾ അത്യന്തം ഗുരുതരമെങ്കിലും സാമ്പത്തിക സഹായത്തിനായി കാർഷിക മേഖല കാത്തിരിക്കേണ്ടി വരും. പ്രതികൂല കാലാവസ്ഥയിൽ വരുമാന മാർഗ്ഗങ്ങൾ അടഞ്ഞു. ഇടുക്കിയിൽ മാത്രം 130 കോടി രൂപയുടെ നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഏലം മാത്രമല്ല, കുരുമുളക്, കാപ്പി, കൊക്കോ, വാഴ കൃഷിയും വരണ്ട കാലാവസ്ഥയിൽ കരിഞ്ഞ് ഉണങ്ങി.
കുമളിയിൽ നടന്ന ഏലം ലേലത്തിലും അരലക്ഷം കിലോഗ്രാമിന് മുകളിൽ ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങി. ഓഫ് സീസണിൽ വരവ് ഇത്രമാത്രം ശക്തമാകുന്നതിന് പിന്നിൽ ലേലത്തിൽ റീ പുള്ളിങ് വ്യാപകമെന്ന് കർഷകർ. ഒരിക്കൽ ലേലം നടത്തിയ ചരക്ക് വീണ്ടും ഇറക്കുന്നതിന് നിരോധനം വരുത്തിയാൽ മാത്രമേ ഏലംവില ഉയരാനുള്ള അവസരം ലഭ്യമാകുയെന്ന നിലപാടിലാണ് കാർഷിക മേഖല. ശരാശരി ഇനങ്ങൾ കിലോ 2028 രൂപയിലും മികച്ചയിനങ്ങൾ 2575 രൂപയിലും ഇടപാടുകൾ നടന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏലത്തിന് ആവശ്യകാരുണ്ട്. വിദേശ ഓർഡറുകൾ മുൻ നിർത്തി കയറ്റുമതിക്കാരും രംഗത്ത് സജീവമാണ്.

%20(30).jpeg)