കേരളത്തിൽ ആറ് പച്ചക്കറി വിഭവങ്ങളിലാണ് വിഷാംശം കൂടുതൽ : റിപ്പോർട്ട്
ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ സർക്കാരും കർഷക കൂട്ടായ്മകളും ശ്രമിക്കുമ്പോഴും പൊതുവിപണിയിലെ പഴം, പച്ചക്കറി എന്നിവയിൽ വൻതോതിൽ കീടനാശിനി അംശമുള്ളതായി പഠനം. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാർഷിക സർവകലാശാല തുടർച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തൽ. പച്ചക്കറിയിൽ 35% ലേറെയാണ് വിഷാംശം. പച്ചച്ചീര, ബജിമുളക്, കാപ്സിക്കം, ബ്രോക്കോളി, വഴുതന, സാമ്പാർമുളക് തുടങ്ങിയ സാമ്പിളുകളിൽ കൂടുതൽ കീടനാശിനിയുള്ളതായി സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 57-ാം റിപ്പോർട്ടിൽ പറയുന്നു.
പഴവർഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളിൽ കീടനാശിനി അംശം കുറവാണ്, 27.47%. ഇക്കോ ഷോപ്പുകളിലും (26.73%) ജൈവമെന്ന പേരിൽ വിൽപ്പന നടത്തുന്ന കടകളിലും കീടനാശിനി സാന്നിദ്ധ്യം താരതമ്യേന കുറവാണ്, 20%. കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പുകളിലെ പഴവർഗങ്ങളിൽ കീടനാശിനിയില്ല.
അതേസമയം പൊതുവിപണിയിലെ റോബസ്റ്റ്, സപ്പോട്ട, ഉണക്ക മുന്തിരി (കറുപ്പ്) എന്നിവയിൽ 50% കീടനാശിനിയുണ്ട്. ഏലക്ക, ചതച്ച മുളക്, കാശ്മീരി മുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെ സ്ഥിതിയും ഭിന്നമില്ല. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചില ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ വിഷാംശത്തോത് നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടില്ലാത്തവയിൽ തോത് 0.01 പി.പി.എം (പാർട്ട് പെർ മില്യൺ) ആയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്.
ആകെ പരിശോധിച്ച സാമ്പിൾ: 868
വിഷാംശം ശതമാനത്തിൽ
പച്ചക്കറി: 31.97
പഴവർഗ്ഗം: 16.83
സുഗന്ധവ്യഞ്ജനം: 77.50
വിഷമില്ലാത്തവ
ഉലുവ, ഉഴുന്ന്, പയർ, അരി, കൂവരക്, തുവര, പരിപ്പ്, വെള്ളക്കടല, ചെറുപയർ, വൻപയർ.
