അതിരപ്പിളിയുടെ പാതയോരം ഇനി റംബൂട്ടാൻ വിൽപ്പനയുടെ നിറപ്പകിട്ടിൽ. പരിയാരം മുതൽ വെറ്റിലപ്പാറ വരെ ഇനി രണ്ട് മാസക്കാലം ചാലക്കുടിയുടെ രുചിയേറും ബ്രാൻഡ് കച്ചവടം പൊടിപൊടിക്കും. വെളച്ചാട്ട സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട വിഭവമാണ് റംബൂട്ടാൻ. ഏപ്രിൽ അവസാനത്തിൽ 350 രൂപയായിരുന്നെങ്കിൽ ഇപ്പോളത് കിലോയ്ക്ക് 200 രൂപയാണ്. റംബൂട്ടാൻ കൃഷിയുടെ ക്രമാതീത വർദ്ധന വിൽപ്പനക്കാരുടെ എണ്ണത്തിലും പ്രകടമാണ്. അതിനാൽ ഇനിയും വിലയിടിവുണ്ടായാലും അത്ഭുതമില്ല. ശനിയും ഞായറും നൂറോളം പേരുണ്ട് വിൽപ്പനയ്ക്ക്. ഭൂരിഭാഗം പേരും സ്വന്തം പറമ്പിൽ നിന്നും പറിച്ചാണ് വിൽപ്പനയെങ്കിലും ചിലർ ഇടനിലക്കാരാണ്. തുലാസും മേശയും വച്ച് റംബൂട്ടാൻ കുലയും ഉയർത്തിക്കാട്ടിയുള്ള കച്ചവടം കുളിരുള്ള കാഴ്ചയാണ്.
പടർന്ന് പന്തലിക്കുന്ന റംബൂട്ടാൻ കൃഷി ഭാവിയിൽ വലിയ കിടമത്സരത്തിന് വഴിവയ്ക്കും. മലയോര പ്രദേശങ്ങളിൽ മാത്രമല്ല, ഇപ്പോൾ നാടും നഗരവവുമില്ലാതെ തൈ നട്ടുവളർത്തുന്നു. മൂന്ന് വർഷത്തിനകം കായ്ക്കും. പ്രത്യേക സങ്കരയിനങ്ങൾ ഒന്നര വർഷത്തിനകം പുഷ്പിക്കും. വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ കലർത്തിയ മിശ്രിതം തയ്യാറാക്കി വെളത്തിൽ കലക്കി രണ്ടാഴ്ച കൂടുമ്പോൾ വളമായി നൽകണം. വേനലിൽ പത്ത് ദിവസത്തിലൊരിക്കൽ ചെറുനനയും, പൂത്ത് കഴിഞ്ഞാൽ ആഴ്ചതോറും കാര്യമായ വെള്ളമൊഴിക്കലും വേണം. ഒരു മാസം വൈകിയാണ് ഇക്കുറി ഇവ പാകമായത്. വിലക്കുറവിന് ഇതും കാരണമാകുന്നുണ്ടെന്ന് കർഷകർ കരുതുന്നു. കൃഷി വകുപ്പിന്റെ പ്രത്യേക സംരക്ഷണം ഇതിന് വേണമെന്ന് കർഷകർ ഇതിനകം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വൈവിദ്ധ്യം ഇനത്തിലും വിലയിലും
കൃഷി കൂടുതൽ പരിയാരം, കോടശേരി പഞ്ചായത്തിൽ
വലിപ്പവും കാമ്പും കൂടുതലുള റംബൂട്ടാൻ എൻ18
വില 200 രൂപ
മധുരം കൂടുതലുള്ള നാടൻ റംബൂട്ടാൻ
150 രൂപ
നാടൻ മഞ്ഞ റംബൂട്ടാൻ
150 രൂപ





