“റബറിൽ നിന്നുള്ള വരുമാനം തുടർച്ചയായി നിരാശപ്പെടുത്തിയതോടെയാണ് ടാപ്പിങ് ആരംഭിച്ച 5 ഏക്കർ തോട്ടത്തിൽ നിശ്ചിത അകലത്തിൽ കൊക്കോയും ജാതിയും കൃഷി ചെയ്യാൻ പദ്ധതിയിട്ടത്. ജാതിയിൽ കായ്‌പിടുത്തം ആരംഭിച്ചതോടെ റബർ മരങ്ങൾ വെട്ടിമാറ്റി. റബർ മരങ്ങൾ ടാപ്പ് ചെയ്യാൻ പോലും തൊഴിലാളികളെ കിട്ടാതായതോടെയായിരുന്നു ഈ തീരുമാനം. മാത്രമല്ല, മികച്ച വില ഉണ്ടായിരുന്നെങ്കിലും റബറിനിടയിൽ വളരുന്നതിനാൽ കൊക്കോയിൽ നിന്നും പരമാവധി വരുമാനം ലഭിച്ചിരുന്നുമില്ല. റബർ മരങ്ങൾ നീക്കം ചെയ്തതിനു ശേഷം കൊക്കോയിൽ വിളവ് കുത്തനെ വർധിച്ചു. ജാതിയിലും സുലഭമായി കായ്കൾ വിരിഞ്ഞു തുടങ്ങി.” കൊക്കോ കർഷകനായ ദിലീപ് ജോൺ നെല്ലിക്കുന്നേൽ പറയുന്നു.
സ്വന്തം കൃഷിയിടത്തിൽ നിന്നും വികസിപ്പിച്ചതും ഉയർന്ന വിളവ് നൽകുന്നതുമായ ജെമിനി ഇനം കൊക്കോയാണ് ദിലീപ് കൃഷി ചെയ്യുന്നത്. സ്വന്തമായി ബഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും തെ വളർത്തുന്നതാണ് ദിലീപിന്റെ രീതി. പ്രധാന സീസണിൽ, നാല് കൊക്കോ പഴങ്ങളിൽ നിന്ന് ഒരു കിലോ പച്ച ബീൻസ് വരെ ലഭിച്ചിട്ടുണ്ട്. ഇത് ഈ ഇനത്തിന്റെ ഉയർന്ന ഉൽപാദനക്ഷമതയാണു തെളിയിക്കുന്നത്. പച്ചകായ നന്നായി പുളിപ്പിച്ച് മികച്ച രീതിയിൽ സംസ്കരിച്ച് എടുക്കുന്നതിനാൽ ഉണക്ക പരിപ്പിനു വിപണിയിൽ നിന്നും ഇരുപത് രൂപയെങ്കിലും കൂടുതൽ ലഭിക്കാറുണ്ട്. ഇപ്പോൾ കൊക്കോ പരിപ്പിനു കർഷകർക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെങ്കിലും വില 400 രൂപയ്ക്ക് താഴേക്കു പോയാൽ കൃഷി ലാഭകരമാകില്ലെന്നാണു ദിലീപിന്റെ അനുഭവം.




