ഉപ്പുകലർന്ന മണൽ മണ്ണിൽ കൃഷി; സുജിത്തിന്റെ കൃഷിയിടത്തിലെ തക്കാളി വിളവെടുപ്പ് നടന്നു. | Paddy field of Sujith
കഠിനംകുളം ഗ്രാമപഞ്ചായത്തിൻ്റെ അഭിമാനമായ കർഷകൻ ശ്രീ. SV. സുജിത്തിൻ്റെ കൃഷിയിടത്തിലെ തക്കാളി വിളവെടുപ്പ് നടന്നു. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്താണ് കഠിനംകുളം. തുമ്പ St. സേവ്യേഴ്സ് കോളേജിലെ ഉപ്പുകലർന്ന മണൽ മണ്ണിൽ പച്ചപ്പിൻ്റെ വസന്തം തീർത്ത പ്രീയപ്പെട്ട കർഷകനാണ് സുജിത്. 22 ഏക്കറിലായി 35 ൽപരം പച്ചക്കറി വിളകളാണ് ഈ കർഷകൻ കൃഷിചെയ്യുന്നത്. കൃഷികാണുവാനും പഠിക്കുവാനും എത്തേണ്ട ഒരിടമാണിത്.
തുമ്പ സെന്റ് സാവിയർസ് കോളേജ് വളപ്പിൽ പാട്ടത്തിനെടുത്ത 8 ഏക്കറിലാണ് സുജിത്തിന്റെ കൃഷി. അറബിക്കടലിൽ നിന്നും 500 മീറ്റർ മാത്രം അകലം. മണ്ണാണെങ്കിൽ ബീച്ചിലെ മണ്ണ് പോലെയുള്ള പൂഴി മണ്ണും. എന്നാൽ ഇതൊന്നും സുജിത്തിനെ തളർത്തിയില്ല. വെയിൽ ചൂടേറ്റ് തിളച്ചു കിടക്കുന്ന ഭൂമിയിൽ സുജിത് കൃഷി ചെയ്യുന്നത് പച്ചമുളകും തക്കാളിയും മാത്രമല്ല, തണുപ്പുള്ള ഇടങ്ങളിൽ മാത്രം വളരുന്ന കോളി ഫ്ലവറും കാരറ്റും ഒക്കെയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൃഷി കാണാൻ ഇസ്രായേലിൽ നിന്നുള്ള അഗ്രിക്കൾചറൽ അറ്റാശിയും സംഘവും എത്തിയിരുന്നു.
കോർപ്പറേറ്റ് മേഖലയിലേക്ക് ജോലി ഉപേക്ഷിച്ചാണ് സുജിത് കൃഷിയിലേക്ക് ഇറങ്ങിയത്. വളത്തിന്റെ കാര്യത്തിൽ കൃത്യത പാലിക്കുന്നുണ്ട്. പരിസ്ഥിതിയെ കൃഷിയുമായി ലയിപ്പിച്ചുള്ള ഇക്കോളജിക്കൽ എഞ്ചിനീയറിംഗ് ആണ് കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്നത്.
ഇടനിലക്കാരില്ലാതെ ഉപഭോക്താകളുമായി നേരിട്ടാണ് വിൽപ്പന. സെന്റ് സാവിയർസ് കോളേജുമായിട്ടുള്ള ധാരണ പ്രകാരം 8 കുട്ടികൾക്ക് കൃഷിയിൽ ഇന്റേൺഷിപ്പും നൽകുന്നുണ്ട്. 3 മണിക്കൂർ കൃഷി ചെയ്ത് കൃഷി പഠിക്കുന്നതിന് പ്രതിമാസം നിശ്ചിത തുകയും സ്കോളർഷിപ് നൽകുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. കോർപ്പറേറ്റ് മേഖലയിലുള്ളതിനേക്കാൾ ഇരട്ടി വരുമാനം നൽകുന്നുണ്ട് സുജിത്തിന്റെ ഈ കൃഷിയിലൂടെ.
